ഉത്രാടപ്പാച്ചിൽ
ഇന്നത്തെ വൈകുന്നേരം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ മുന്നിൽ ആയിരിക്കും എന്ന് പ്രതീക്ഷിച്ചതല്ല. അല്ലേലും ജീവിതം മാറുന്നത് ഇങ്ങനെ ആണല്ലോ. ഒരു അവാർഡ് ഫിലിം പോലെ ഇഴഞ്ഞു നീങ്ങുകയും പിന്നെ ഒരു ഹൊറർ ഫിലിം പോലെ പെട്ടെന്ന് പേടിപ്പിക്കാൻ ശ്രമിക്കുകയും. പഴയ കൊട്ടാരത്തിന്‍റെ ഭാഗമായ കെട്ടിടത്തിലെ ആശുപത്രി. തടിയിലെ കോണിപ്പടിയും, പല ഭാഗങ്ങിലായി ചിതറിയ റിസപ്ഷനും ഫാര്‍മസിയും ഒക്കെ. ഈ ഫിലിമിൽ വന്നു പോകുന്ന കഥാപാത്രങ്ങളെ കണ്ടൂ കൊണ്ടിരിന്നു സമയം പോക്കി. എന്തൊക്കെ കഥകളിൽ കൂടെ ആയിരിക്കും അവരെല്ലാം പോയ്കൊണ്ടിരിക്കൂനത്. വരുന്ന വഴിക്ക് ഒരു കുട്ടി തിടുക്കത്തില്‍ നടന്നു പോകുന്നത് കണ്ടായിരുന്നു. നീണ്ട ഒരു കയറ്റമാണ് ആശുപത്രിയിലേക്ക്. ഫോണില്‍ സംസാരിച്ചു കൊണ്ടാണ് നടക്കുന്നത്, ഇരുട്ടത്ത് ഒറ്റയ്ക്ക് പോകാനുള്ള ധൈര്യത്തിനാവണം ഫോണ്‍. അതേ സ്പീഡില്‍ വന്നു അറ്റെണ്ടന്‍സ് വച്ചിട്ട് ഡ്യൂട്ടിക്ക് കയറുന്നു. രണ്ടു പേര് ഇടക്കിടക്ക് പല കസേരകളും ഇരിക്കുകയും എമർജൻസി റൂമിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നു. വെള്ള മുണ്ടുടത്ത, സാൾട്ട് ആൻഡ് പെപ്പർ മുടിയുള്ള ഒരാള്‍. ഗൾഫിൽ കുറെ കഷ്ടപ്പെട്ടിട്ടും വലിയ നേട...